കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Tuesday, December 27, 2011


                 എ.പി.എല്‍-ബി.പി.എല്‍ പട്ടിക കര്‍ശനമായി 
                 പരിശോധിക്കും : മന്ത്രി ഷിബുബേബിജോണ്‍
സംസ്ഥാനത്ത് എ.പി.എല്‍.-ബി.പി.എല്‍. കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക കര്‍ശനമായി പരിശോധിക്കുവാന്‍ സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് തീരുമാനിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. സംസ്ഥാനത്തെ എ.പി.എല്‍.-ബി.പി.എല്‍. കുടുംബങ്ങളെ സംബന്ധിച്ച വസ്തുവിനിഷ്ടവും കൃത്യവുമായ പട്ടിക തയ്യാറാക്കുവാനാണ് ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബി.പി.എല്‍. പട്ടികയില്‍ അനര്‍ഹരായ നിരവധിപേര്‍ കടന്നുകൂടിയിട്ടുണ്ടെന്ന വ്യാപകമായ പരാതിയുടെ അടിസ്ഥാനത്തിലാണ് കര്‍ശനമായ പരിശോധനയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. വരുംദിനങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകള്‍ക്കുമുന്നിലും അതാത് കടകളുമായി ബന്ധപ്പെട്ട് നല്‍ക്കുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ സംബന്ധിച്ച പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം പട്ടികകള്‍ പ്രസിദ്ധീകരിച്ചശേഷം ഇത് സംബന്ധിച്ച പരാതികള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് അറിയിക്കുന്നതിനുള്ള സംവിധാനം നിലവില്‍ കൊണ്ടുവരും. നിലവില്‍ 14.62 ലക്ഷം പേരാണ് ബി.പി.എല്‍. കുടുംബങ്ങളായി കണ്ടെത്തിയിട്ടുള്ളത്. എ.എ.വൈ. കുടുംബങ്ങളായി 5.96 ലക്ഷം പേരും എ.പി.എല്‍. വിഭാഗത്തില്‍ 56.92 ലക്ഷം കുടുംബങ്ങളുമാണ് ഇന്ന് നിലവിലുള്ളത്. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്ട് നടപ്പിലാകുമ്പോള്‍ യഥാര്‍ത്ഥ ഗുണഭോക്താവിനും പ്രയോജനം ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതിനാല്‍തന്നെ പട്ടികയില്‍ നിന്ന അനര്‍ഹരെ ഒഴിവാക്കുക എന്നത് പ്രധാനപ്പെട്ട ദൌത്യമാണ്. ബി.പി.എല്‍. പട്ടിക തയ്യാറാക്കിയപ്പോള്‍ ഉള്‍പ്പെട്ട വിദേശ ഇന്ത്യക്കാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബഹുരാഷ്ട്ര കമ്പനി ഉദ്യോഗസ്ഥര്‍, സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ തടുങ്ങിയവരെപട്ടികയില്‍ നിന്നും നീക്കം ചെയ്യുന്നതിന് ഈ പ്രക്രിയ സഹായകരമായിതീരുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. അനധികൃതമായി ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട് റേഷന്‍ കാര്‍ഡ് കരസ്ഥമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജനുവരി 15-നുള്ളില്‍ അവരുടെ ബി.പി.എല്‍. കാര്‍ഡുകള്‍ തിരിച്ചേല്പിക്കുന്നതിന് തയ്യാറാകണമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ അഭ്യര്‍ത്ഥിച്ചു. അനധികൃതമായി ബി.പി.എല്‍. കാര്‍ഡുകള്‍ കരസ്ഥമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എത്രയും വേഗം തങ്ങളുടെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുന്നില്ലെ ങ്കില്‍ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. ഈ വിഷയ ത്തില്‍ ജില്ലാതല സപ്ളൈ ഓഫീസര്‍മാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണ മെന്നും മന്ത്രി ഷിബു ബേബിജോണ്‍ ആവശ്യപ്പെട്ടു. ബി.പി.എല്‍. പട്ടികയില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വമേധയാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതിനുവേണ്ടി ഈ അവസരം വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് റേഷന്‍ വിതരണ സമ്പ്രദായത്തിലെ അഴിമതി അവസാനിപ്പിക്കുവാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരുടെയും ഉല്‍പന്നങ്ങളുടെ വിതരണ സംവിധാനങ്ങളെപ്പറ്റിയും സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വ്വേ നടത്തി തിട്ടപ്പെടുത്തും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സര്‍വ്വെ സംസ്ഥാനത്തെ റേഷന്‍ കടകളെ സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സഹായിക്കുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. അനര്‍ഹമായി ബി.പി.എല്‍. പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തികളെക്കുറിച്ചും ഭക്ഷ്യ-പൊതുവിതരണ വകുപ്പിനെക്കുറിച്ചും ഉള്ള പരാതികള്‍ സ്വീകരിക്കു ന്നതിനായി ടോള്‍-ഫ്രീ നമ്പര്‍ ഉള്‍പ്പെടെ ഒരു ഹെല്‍പ്-ലൈന്‍ ഉടന്‍ നിലവില്‍ വരും. സമയബന്ധിതമായി പൊതുജന പങ്കാളിത്തത്തോടുകൂടി കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമായി വിവിധ പദ്ധതികള്‍ വകുപ്പില്‍ നടപ്പില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. റേഷന്‍കട ഉടമകളുടെ കമ്മീഷന്‍ വര്‍ദ്ധിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച പ്രശ്നങ്ങള്‍ ധനകാര്യവകുപ്പുമായി ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. റേഷന്‍ കടകളിലൂടെയുള്ള അവശ്യ വസ്തുക്കളുടെ വിതരണം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന തരത്തില്‍ വിപണിയിലിറക്കുന്ന ഉത്പന്നങ്ങളെ നിയന്ത്രിക്കുന്നതിനുവേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി ഷിബു ബേബിജോണ്‍ അറിയിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആക്ട് ശക്തമായി സംസ്ഥാനത്ത് നടപ്പിലാക്കുകയും ഇത്തരത്തില്‍ വ്യാജപരസ്യങ്ങള്‍ നല്‍കി ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി.എന്‍.എക്സ്.6758/11

No comments:

Post a Comment